കാൻ ഫിലിം ഫെസ്റ്റിവലിൽ സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന 'ബാലൻ'; പ്രദർശനം മെയ് 14 ന്
ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' ലോക പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങിന് ഒരുങ്ങുന്നു. മെയ് പതിനാലിന് ആണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിംഗ് നടക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രം രചിച്ചിരിക്കുന്നത്.
തന്റെ ഹൃദയത്തിൽ കാനിന് വളരെ വ്യക്തിപരമായ സ്ഥാനമുണ്ട് എന്നും, 2022 ൽ കാനിൽ വന്നപ്പോൾ, അടുത്ത തവണ താൻ വരുന്നത് തന്റെ ചിത്രവുമായി ആയിരിക്കും എന്ന വാഗ്ദാനം തന്നോട് തന്നെ ചെയ്തിരുന്നു എന്നും നിർമ്മാതാവ് ശൈലജ ദേശായി ഫെൻ പറയുന്നു. ഇന്ന് കാനിൽ ബാലനോടൊപ്പം നിൽക്കുമ്പോൾ, ചില വാഗ്ദാനങ്ങൾ പാലിക്കാൻ എടുക്കുന്ന ഓരോ ഉറക്കമില്ലാത്ത രാത്രിയും വിലപ്പെട്ടതാണെന്ന് തനിക്ക് പറയാൻ കഴിയും എന്നും, കെവിഎൻ പ്രൊഡക്ഷൻസിലെയും തെസ്പിയൻ ഫിലിംസിലെയും എല്ലാവർക്കും തങ്ങൾ ആഴത്തിൽ വിശ്വസിക്കുന്ന ഒരു കഥയുമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെയധികം അഭിമാനകരമാണ് എന്നും ശൈലജ പറഞ്ഞു. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കിയതിന് അവിശ്വസനീയമാംവിധം കഴിവുള്ള നമ്മുടെ സംവിധായകൻ ചിദംബരത്തോട് താൻ നന്ദിയുള്ളവളാണ് എന്നും, ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സാർവത്രിക കഥയാണ് 'ബാലൻ-ദി ബോയ്' എന്നും അവർ കൂട്ടിച്ചേർത്തു. തന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം അതാണ് എന്നും ശൈലജ ദേശായി ഫെൻ പറഞ്ഞു.
ബാലൻ വെറുമൊരു സിനിമയല്ല, അത് ഒരു പ്രസ്താവനയാണ് എന്നും, നിങ്ങൾ ആദ്യം ഈ വ്യവസായത്തിലേക്ക് വന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി നിങ്ങളെ ഓർമ്മിപ്പിക്കുന്ന തരം സൃഷ്ടിയാണ് ഈ ചിത്രമെന്നും നിർമ്മാതാവ് കെ വെങ്കട് നാരായണ പറയുന്നു. ലോകത്തിന് അവഗണിക്കാൻ കഴിയാത്ത ജോലിയാണ് മലയാള സിനിമ ചെയ്യുന്നത് എന്നും പറഞ്ഞ അദ്ദേഹം, തങ്ങൾ ഇപ്പോൾ കാൻസിലാണ്, കാരണം തങ്ങളുടെ പക്കലുള്ളതെല്ലാം ഉപയോഗിച്ച് ഒരുക്കിയ "ബാലൻ" അത് അർഹിക്കുന്നു എന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
