മമ്മൂക്ക മടിയനെന്ന് വിളിച്ചത് അദ്ദേഹത്തെപ്പോലെ പണിയെടുക്കാത്തതുകൊണ്ട്; അന്ന് പത്മരാജൻ സാർ സെലക്ട് ചെയ്തില്ല'; ബിജു മേനോൻ

  1. Home
  2. Entertainment

മമ്മൂക്ക മടിയനെന്ന് വിളിച്ചത് അദ്ദേഹത്തെപ്പോലെ പണിയെടുക്കാത്തതുകൊണ്ട്; അന്ന് പത്മരാജൻ സാർ സെലക്ട് ചെയ്തില്ല'; ബിജു മേനോൻ

biju menon


അഭിനയത്തിൽ ലിമിറ്റേഷൻ ഇല്ലാത്ത മലയാളത്തിലെ അപൂർവം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. കോമഡി, സീരിയസ്, നായകൻ, വില്ലൻ എന്തുതന്നെയായാലും ആ കഥാപാത്രത്തിലേക്ക് ബിജു മേനോൻ ഇഴുകിചേരും. 

ഇപ്പോഴിതാ തുണ്ട് എന്ന തന്റെ പുതിയ സിനിമയുമായി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ് ബിജു മേനോൻ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ-ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫാണ്. ഫെബ്രുവരി 16ന് തുണ്ട് തിയറ്ററുകളിൽ എത്തും.

സിനിമയുടെ പ്രമോഷനായി സജീവമായി ബിജു മേനോനുമുണ്ട്. അടുത്തിടെയായി ഇടവേളകൾ വരുത്താതെ സിനിമകൾ ചെയ്യുന്ന നടനാണ് ബിജു മേനോൻ. ഇത്രയേറെ സിനിമകൾ തുടരെ തുടരെ ചെയ്തിട്ടും എന്തുകൊണ്ടാണ് നടൻ മമ്മൂട്ടി മടിയൻ എന്ന ടാഗ് നൽകിയതെന്ന ചോദ്യത്തിന് ബിജു മേനോൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ചും അന്തരിച്ച സംവിധായകൻ പത്മരാജനെ കുറിച്ചും ബിജു മേനോൻ സംസാരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ഗന്ധർവൻ സിനിമയുടെ ഡബ്ബിങ് ഓഡീഷന് പോയ അനുഭവവും ബിജു മേനോൻ പങ്കിട്ടു. 'എന്തുകൊണ്ടാണ് എന്നെ മടിയൻ എന്ന് വിളിച്ചതെന്ന് ശരിക്കും മമ്മൂക്കയോടാണ് ചോദിക്കേണ്ടത്.'

'പിന്നെ മമ്മൂക്കയുമായി കംപയർ ചെയ്താൽ ബാക്കി എല്ലാവരും മടിയന്മാരാകും. കാരണം ഒരു നിമിഷം വിശ്രമിക്കാതെ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നയാളാണ്. അത്രയും ജോലി ഞാൻ ചെയ്യാത്തതുകൊണ്ടാകും എന്നെ അദ്ദേഹം മടിയനെന്ന് വിളിച്ചത്. അത്യാവശ്യം ജോലിയൊക്കെ ഞാൻ ചെയ്യുന്നുണ്ടെന്നാണ്', സരസമായി ബിജു മേനോൻ പറഞ്ഞത്. പിന്നീട് പത്മരാജനുമായുള്ള അനുഭവമാണ് താരം പങ്കിട്ടത്.

'പത്മരാജൻ സാറുമായുള്ള മീറ്റിങിന് ഒരു പോസ്റ്റ് കാർഡിലായിരുന്നു എനിക്കന്ന് വിളി വന്നത്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ കഥാപാത്രത്തിന് ശബ്ദം ടെസ്റ്റ് ചെയ്യാൻ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വരണം എന്നായിരുന്നു ആ കാർഡിലുണ്ടായിരുന്നത്. വേറെ ആരോ എഴുതിയ കാർഡിൽ പത്മരാജൻ സാറിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നു. ഞാൻ ആ സമയം ഓൾ ഇന്ത്യാ റേഡിയോയിൽ വർക്ക് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അവർ എന്നെ ഇതിനായി വിളിച്ചത്.'

'ഞാൻ വളരെ എക്സൈറ്റഡായിരുന്നു. അച്ഛന്റെ ഫ്രണ്ടായിരുന്നു പത്മരാജൻ സാർ. പക്ഷെ വീട്ടിൽ ഞാൻ ഇതിനെപ്പറ്റി പറഞ്ഞില്ല. നേരെ തിരുവനന്തപുരത്തേക്ക് പോയി. അവിടെ ചിത്രാഞ്ജലിയിൽ ബാക്കിയുള്ള ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നുള്ളവരുമുണ്ടായിരുന്നു. ഡബ്ബിങ് എങ്ങനെയാണെന്ന് പഠിക്കാൻ വേണ്ടി ഞങ്ങളെ സ്റ്റുഡിയോയിൽ കൊണ്ടിരുത്തി. ആ സമയത്ത് അവിടെ സോമേട്ടൻ വന്നു, ജയറാമേട്ടൻ വന്നു.'

'അവർ ചെയ്യുന്നത് കണ്ടിട്ട് ഓരോരുത്തരായി പോയി ഡബ് ചെയ്തു. പത്മരാജൻ സാർ വൈകുന്നേരമാണ് വന്നത്. അദ്ദേഹം വന്ന ശേഷം ഞാനും പോയി ഡബ്ബ് ചെയ്തു. സെക്കൻഡ് ഹാഫിലെ ഒരു പോർഷനാണ് ഞാൻ ചെയ്തത്. അത് ചെയ്ത് കഴിഞ്ഞശേഷം സാർ എന്നെ കൺസോളിലേക്ക് വിളിപ്പിച്ചു. എന്നിട്ട് എനിക്ക് അത് പ്ലെ ചെയ്ത് കാണിച്ച് തന്നിട്ട് ചോദിച്ചു... വോയ്സ് മാച്ച് ചെയ്യുന്നുണ്ടോയെന്ന്.'

'ഞാൻ പറഞ്ഞു... ഒരു അവസരം കിട്ടിയത് മിസ്സാവാൻ പാടില്ലെന്ന് വിചാരിച്ചതുകൊണ്ടാണ് ഇത് ചെയ്തത്. ഒരു മുഖത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വോയിസുണ്ട്. ബിജുവിന്റെ വോയിസ് ഈ കഥാപാത്രത്തിന് ചേരില്ല. പക്ഷെ നല്ല കഴിവുള്ളയാളാണ്. വേറെയും സിനിമകൾ ചെയ്യാൻ ബിജുവിന് പറ്റുമെന്ന് സാർ പറഞ്ഞു', എന്നാണ് അനുഭവം പങ്കിട്ട് ബിജു മേനോൻ പറഞ്ഞത്.