നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

  1. Home
  2. Entertainment

നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

prakash raj


 

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മൂന്ന് തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടർന്നാണിത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണ് പരാതി നൽകിയത്. വേളാച്ചേരിയിൽ രണ്ടു വോട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് കൈവശം വെക്കാനും അനുവാദമുള്ളൂ. എന്നാൽ പ്രകാശ് രാജ് നിയമങ്ങൾ ലംഘിച്ച് കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയെന്നാണ് കേസ്. അഡ്വക്കേറ്റ് കെ. ദിലീപ് കുമാർ ബെംഗളൂരു കോടതിയിൽ പ്രകാശ് രാജിനെതിരെ ഫയൽ ചെയ്ത സ്വകാര്യ ഹർജിയിലാണ് ഇപ്പോൾ കോടതി നിലപാട് കടുപ്പിച്ചത്. ദിലീപ് നേരത്തെ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

കേസിൽ നേരത്തെ കോടതി പ്രകാശ് രാജിന് രണ്ട് തവണ സമൻസ് അയച്ചിരുന്നു. എന്നാൽ സമൻസുകൾ കൈപ്പറ്റിയിട്ടും അദ്ദേഹം കോടതിയിൽ ഹാജരാകാൻ തയ്യാറായില്ല. കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് ജഡ്ജി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം, ധർമസ്ഥല വിവാദത്തിൽ പ്രകാശ് രാജ് 18നു ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്നു സമൻസ് നൽകാത്തതിൽ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.