മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ താൻ വിനീത് ശ്രീനിവാസനോട് സംസാരിച്ചു; തുറന്നുപറഞ്ഞ് സംവിധായകൻ മേജർ രവി
![major-ravi-](https://keralavoter.com/static/c1e/client/97483/uploaded/d5d99dfa44e796d406d532c4de39cbd5.jpg)
നടൻ ശ്രീനിവാസനും മോഹൻലാലും തമ്മിലുണ്ടായ അകൽച്ചയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായകൻ മേജർ രവി. ശ്രീനിവാസൻ നായകനായി അഭിനയിച്ച 'പത്മശ്രീ സരോജ് കുമാർ' എന്ന ചിത്രത്തിൽ നടൻ മോഹൻലാലിന്റെ സ്വഭാവത്തെ തെറ്റായി കാണിച്ചെന്നും മേജർ രവി പറയുന്നു. മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ താൻ വിനീത് ശ്രീനിവാസനോട് സംസാരിച്ച കാര്യത്തെ കുറിച്ചും മേജർ രവി ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നു.
മേജർ രവിയുടെ വാക്കുകളിലേക്ക്
'പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിൽ മോഹൻലാൽ എന്ന നടന്റെ ക്യാരക്ടർ ഭീകരമായി തെറ്റായി കാണിച്ചു. എന്നാൽ ആ സംവിധായകൻ പറയേണ്ടതാണ്. കാലാപാനിയൊക്കെ ചെയ്യുന്ന സമയത്ത് ലാലേട്ടൻ അത്രയധികം സപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ മറ്റുള്ളവർക്ക് വേദന കൊടുത്താലും ശരി, എനിക്ക് സന്തോഷം കിട്ടുമെന്ന ആറ്റിറ്റ്യൂഡാണ് ഞാൻ അവിടെ കണ്ടത്'.
'പടം ഇറങ്ങിയപ്പോൾ തന്നെ ഞാൻ തീയേറ്ററിൽ പോയി കണ്ടു. അന്ന് മാദ്ധ്യമപ്രവർത്തകരോട് ഞാൻ രൂക്ഷമായി പ്രതികരിച്ചു. ശ്രീനിയേട്ടൻ ഒരിക്കലും ഇങ്ങനെ ഭ്രാന്തമായി ഒന്ന് ചെയ്യാൻ പാടില്ലായിരുന്നു. ഇതിനകത്ത് അദ്ദേഹത്തിന് എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു. പിന്നാലെ എന്റെ പരാമർശത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ശ്രീനിയേട്ടനോട് ചോദിച്ചു. അദ്ദേഹം അത് ഒരു ഹാസ്യമായി എടുത്ത് ഒഴിവാക്കി'.
'ശ്രീനിയേട്ടൻ അതിന് ശേഷം എന്നെ കണ്ടാൽ മിണ്ടാതെയായി. എന്നാൽ പിന്നീട് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഒരു ദിവസം വിനീതിനെ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ, അച്ഛനോട് ലാലുമായുളള ഈ പ്രശ്നം തീർക്കാൻ പറഞ്ഞു. അപ്പോൾ വിനീത് പറഞ്ഞത്, അങ്കിളേ എനിക്കും അത് ആവശ്യമുണ്ട്. അവർ ഇങ്ങനെ നിൽക്കുന്ന കാണുമ്പോൾ എനിക്കും വിഷമമുണ്ടെന്ന് വിനീത് പറഞ്ഞു'.
'പക്ഷേ, ഇന്ന് മോഹൻലാൽ ശ്രീനിയേട്ടന്റെ അടുത്ത് പോയി സംസാരിച്ച് അവർ തമ്മിലുള്ള ബന്ധം തിരിച്ചുപിടിച്ചു. അവരുടെ രണ്ട് പേരുടെയും സന്മനസ്. ഇപ്പോൾ അവർ തമ്മിൽ യാതൊരു പ്രശ്നവുമില്ല. സന്തോഷമായിട്ട് പോകുന്നു'- മേജർ രവി പറഞ്ഞു.