മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റിന് വിലക്ക്
മമ്മൂട്ടി മോഹൻലാൽ ചിത്രം'പേട്രിയറ്റ്'ന് വിലക്ക്. തിയേറ്റർ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടർന്നാണ് വിലക്ക് . സിനിമയുമായി കരാർ വയ്ക്കരുതെന്ന് ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക് (FEUOK) തിയേറ്ററുകളെ അറിയിച്ചു. ഏപ്രിൽ 23 നാണ് സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ആദ്യ ആഴ്ചയിൽ 60%, രണ്ടാം ആഴ്ചയിൽ 55 ശതമാനം, മൂന്നാം ആഴ്ചയിൽ 50% എന്നിങ്ങനെയാണ് നിലവിൽ തിയേറ്ററുകൾ നിർമാതാക്കൾക്ക് നൽകുന്ന വിഹിതം. ആദ്യത്തെ രണ്ടാഴ്ചയും 60% തന്നെ തിയേറ്റർ വിഹിതം വേണമെന്നാണ് 'പേട്രിയറ്റ്' നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഫിയോക്ക്.
മ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'പാട്രിയറ്റ്' ഈ വർഷമാദ്യം പൂർത്തിയായത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
