കാളിദാസിന് വേണ്ട ഗൈഡൻസ് നൽകി ജയറാമും പാർവ്വതിയും ഒപ്പമുണ്ടായിരുന്നു, അത് ഗുണം ചെയ്തു: സിബി മലയിൽ

  1. Home
  2. Entertainment

കാളിദാസിന് വേണ്ട ഗൈഡൻസ് നൽകി ജയറാമും പാർവ്വതിയും ഒപ്പമുണ്ടായിരുന്നു, അത് ഗുണം ചെയ്തു: സിബി മലയിൽ

sibi


അച്ഛൻ ജയറാമിന്റെയും അമ്മ പർവ്വതിയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലാണ് കാളിദാസ് അഭിനയിച്ചത്. 2003ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മാറി. കാളിദാസിന്റെ പ്രകടനം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ചലച്ചിത്ര പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി.

ഇപ്പോഴിതാ ചിത്രത്തിലേക്ക് കാളിദാസ് എത്തിയതിനെ കുറിച്ചും സിനിമയെക്കുറിച്ചുള്ള ഓർമകളും പങ്കുവയ്ക്കുകയാണ് സിബി മലയിൽ. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ പ്രകടനം കാരണമാണ് മൂത്തകുട്ടിയുടെ വേഷത്തിലേക്ക് കാളിദാസിനെ പരിഗണിക്കാമെന്ന് തീരുമാനിച്ചതെന്ന് സിബി മലയിൽ പറയുന്നു. ചിത്രീകരണ സമയത്ത് ഉടനീളം കാളിദാസിന് വേണ്ട ഗൈഡൻസ് നൽകി ജയറാമും അമ്മ പാർവ്വതിയും ഒപ്പമുണ്ടായിരുന്നവെന്നും സിബി മലയിൽ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിർമാതാവ് പ്രേംപ്രകാശ് തന്നെയാണ് മക്കൾ സഞ്ജയും ബോബിയും ചേർന്ന് ഇങ്ങനെയൊരു കഥ ഒരുക്കിയതിനെക്കുറിച്ച് എന്നോട് പറയുന്നത്. കേട്ടപ്പോൾ തന്നെ അതെനിക്ക് ഇഷ്ടമായി. രണ്ടാമതൊരു കുട്ടി വരുന്നതിൽ മൂത്ത കുട്ടിയുടെ തോന്നലുകളായിരുന്നു കഥ. സിബ്ലിംഗ് റൈവൽറിയായിരുന്നു പ്രമേയം. തന്നിലേക്കുള്ള ശ്രദ്ധ കുറഞ്ഞുപോവുമോയെന്ന് മൂത്ത കുട്ടി ചിന്തിക്കുന്നതൊക്കെയാണ് സിനിമയിൽ കാണിച്ചത്',

'കുട്ടിയുടെ വേഷം ചെയ്യാൻ കാളിദാസിനെ സമീപിക്കാമെന്ന് പറഞ്ഞതും പ്രേംപ്രകാശ് തന്നെയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ പ്രകടനത്തിലൂടെ കാളിദാസിന്റെ ടാലന്റ് ബോധ്യപ്പെട്ടതാണ്. ജയറാം കൂടെയൊരു നായികയുമാണ് വരാനുള്ളത്. ജ്യോതിർമയിയെ നായികയാക്കുന്നതിനെക്കുറിച്ച് പറഞ്ഞത് ബോബിയും സഞ്ജയും ആയിരുന്നു. സിനിമയുടെ തുടക്കത്തിൽ സിനിമയ്ക്ക് ഇങ്ങനെ പേരൊന്നും ലഭിച്ചിരുന്നില്ല',

'ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലേൽ പാളിപ്പോകാവുന്ന വിഷയമായിരുന്നു. സഞ്ജുവും ബോബിയും നന്നായിത്തന്നെ തിരക്കഥ സെറ്റാക്കിയിരുന്നു. ഷൂട്ടിന്റെ പകുതിയാണ് പേര് നിശ്ചയിക്കുന്നത്. കുട്ടിത്തം കലർന്നൊരു പേരായിരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈയൊരു പേരിട്ടത്. സിനിമയ്ക്ക് പറ്റിയ പേരായിരുന്നു അത്. കൊച്ചിയിൽ തന്നെയായിരുന്നു ലൊക്കേഷൻ. കാക്കനാട് ആയിരുന്നു അവരുടെ വീട്. ആ വീടിന് സിനിമയിൽ പ്രധാന റോളുണ്ട്', സിബി മലയിൽ പറയുന്നു.

'മലയാള സിനിമയിൽ ഒരു ബാലതാരത്തിന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട വേഷമായിരുന്നു അത്. കണ്ണന് അന്ന് ഏകദേശം എട്ടോ ഒമ്പതോ വയസാണ് പ്രായം. പറയുന്നതെല്ലാം മികച്ച രീതിയിൽത്തന്നെ കണ്ണൻ ചെയ്തിരുന്നു. അത് സിനിമയ്ക്ക് ഗുണകരമായി. ജയറാം ശ്രദ്ധയോടെ അവനെ ഗൈഡ് ചെയ്ത് കൂടെയുണ്ടായിരുന്നു. ജയറാമിനെ കൂടാതെ പാർവ്വതിയും അനിയത്തി ചക്കി (മാളവിക) യും മുഴുവൻ സമയവും സെറ്റിൽ കാളിദാസിനൊപ്പമുണ്ടായിരുന്നു. അവരെ സംബന്ധിച്ചും വളരെ പ്രാധാന്യമേറിയ സിനിമയായിരുന്നു' സിബി മലയിൽ പറഞ്ഞു.

അതേസമയം എന്റെ വീട് അപ്പുന്റെയിലും അഭിനയിച്ച ശേഷം പിന്നീട് നായക നടനായാണ് കാളിദാസ് സിനിമയിലേക്ക് എത്തിയത്. പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു നടൻ. ഇപ്പോൾ മലയാളത്തിലും തമിഴിലും സജീവമാണ് കാളിദാസ്. എന്നാൽ മലയാളത്തിൽ വലിയൊരു വിജയം നേടാൻ കാളിദാസിന് കഴിഞ്ഞിട്ടില്ല.