മകളുടെ വിവാഹ വാർഷികത്തിൽ മൂകാംബികയിലെത്തി സുരേഷ് ഗോപി; 10 ടൺ ബസ്മതി അരി സമർപ്പിച്ചു
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകൾ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ 10 ടൺ ബസ്മതി അരി അദ്ദേഹം ക്ഷേത്രത്തിന് സമർപ്പിച്ചു. സുരേഷ് ഗോപിയുടെ സുഹൃത്തും ബംഗളൂരു സ്വദേശിയുമായ പുരുഷോത്തം റെഡ്ഡി നൽകിയ അരിയാണ് പ്രധാനമന്ത്രിയുടെ നാളിലും പേരിലും മൂകാംബിക അമ്മയ്ക്ക് കൈമാറിയത്. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി ക്ഷേത്രത്തിൽ നടന്ന നവചണ്ഡികാ ഹോമത്തിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ ക്ഷേത്രദർശനത്തിന്‍റെ ചിത്രങ്ങൾക്കൊപ്പമാണ് സുരേഷ് ഗോപി ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം-
ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.
ഈ പുണ്യവേളയിൽ ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്‍റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്‍കുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു.ഭാരതത്തിന്‍റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാം
