ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; കോഴിക്കോട്-സലാല സർവീസ് തുടങ്ങി
കോഴിക്കോട് നിന്നും ഒമാനിലെ സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും സജീവമാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് - സലാല സർവീസ് ജൂലൈ രണ്ടിന് പുനരാരംഭിച്ചു. കോഴിക്കോട് - കുവൈത്ത് സർവീസുകൾ ജൂലൈ മൂന്നിനും ബെംഗളൂരു - കുവൈത്ത് സർവീസ് ജൂലൈ നാലിനും പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്തിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ (T4) നിന്നായിരിക്കും സർവീസ് നടത്തുക.
പുതിയ സർവീസ് സമയവിവരങ്ങൾ:
- കോഴിക്കോട് - സലാല: ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11:00-ന് കോഴിക്കോട് നിന്നും പുറപ്പെടും. ഉച്ചകഴിഞ്ഞ് 2:15-ന് സലാലയിൽ നിന്ന് തിരികെ പുറപ്പെടും.
- കോഴിക്കോട് - കുവൈത്ത്: വെള്ളിയാഴ്ചകളിൽ രാവിലെ 7:30-ന് കോഴിക്കോട് നിന്നും പുറപ്പെട്ട്, കുവൈത്തിൽ നിന്ന് രാവിലെ 11:05-ന് തിരിച്ച് വൈകിട്ട് 6:50-ന് കോഴിക്കോടെത്തും. (ജൂലൈ 5 മുതൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15-ന് കോഴിക്കോട് നിന്നും രാവിലെ 5:50-ന് കുവൈത്തിൽ നിന്നും സർവീസ് ഉണ്ടാകും).
- ബെംഗളൂരു - കുവൈത്ത്: വെള്ളിയാഴ്ചകളിൽ പുലർച്ചെ 2:25-ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് രാവിലെ 4:50-ന് കുവൈത്തിലെത്തും. തിരികെ രാവിലെ 5:50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:25-ന് ബെംഗളൂരുവിലെത്തും. (ജൂലൈ 7 മുതൽ തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിലും ഇതേ സമയങ്ങളിൽ സർവീസുണ്ടാകും).
ഇവ കൂടാതെ ഒമാനിലെ മസ്കത്തിലേക്കുള്ള സർവീസുകൾ ജൂലൈ 3 മുതൽ ബെംഗളൂരുവിൽ നിന്നും പുനരാരംഭിക്കും. നിലവിൽ മസ്കത്തിൽ നിന്നും ഇന്ത്യയിലെ 7 വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ 13 നഗരങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മാത്രം ഗൾഫ് മേഖലയുൾപ്പെടെയുള്ള ഇടങ്ങളിലേക്ക് ആഴ്ചയിൽ 85 സർവീസുകളുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
