വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കും വിമാനങ്ങള്‍
യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. മസ്‌ക്കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നീ ആറ് നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് നാളെ (മാര്‍ച്ച് 3) മുതല്‍ പുനരാരംഭിക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10:25-ന് മസ്‌കറ്റില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക.
മസ്‌കറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നുണ്ടെങ്കിലും യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാര്‍ച്ച് 3 അര്‍ദ്ധരാത്രി വരെ തുടരും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ കമ്പനി അനുവദിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് തങ്ങളുടെ ബുക്കിംഗുകള്‍ വെബ്സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ 'ടിയ' (Tia) വഴിയോ പുതുക്കാവുന്നതാണ്. കൂടാതെ +91 63600 12345 എന്ന വാട്‌സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണ്. യാത്രക്കാര്‍ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റോ വാട്‌സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് വക്താവ് അറിയിച്ചു.
