യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ
യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൾജീരിയയിലുള്ള യുഎഇ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അൾജീരിയൻ ഭരണകൂടം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയതന്ത്ര രീതിയാണ് യുഎഇ പിന്തുടരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ കഴിയുന്ന 30,000-ത്തിലധികം വരുന്ന അൾജീരിയൻ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുമായി ശക്തമായ സൗഹൃദബന്ധമാണ് യുഎഇയ്ക്കുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൾജീരിയയുടെ നടപടിയോട് പ്രതികരിച്ച് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും രംഗത്തെത്തി.
‘നയതന്ത്ര ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് വിവേകം, ആശയവിനിമയം, വ്യക്തമായ താത്പര്യങ്ങൾ എന്നിവയിലൂടെയാണ്. അല്ലാതെ വ്യാഖ്യാനിക്കേണ്ട സന്ദേശങ്ങളിലൂടെയോ കടങ്കഥകളിലൂടെയോ അല്ല. നയതന്ത്രത്തിലെ അവ്യക്തത ഒരു നയമല്ല; വ്യക്തമായ നിലപാടുകളിലും അഭിപ്രായവ്യത്യാസങ്ങളുടെ ശരിയായ പരിഹാരത്തിലുമാണ് വിജയകരമായ നയതന്ത്രം നിലനിൽക്കുന്നത്’ — ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
