മേഖലാ സമാധാനത്തിനായി അറബ്-ആഗോള നേതാക്കളുടെ നിർണായക സംയുക്ത ഫോൺ സംഭാഷണം; യുഎഇ പ്രസിഡന്റും പങ്കാളിയായി
മധ്യപൂർവദേശത്തെ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ച ചെയ്യുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിവിധ ആഗോള-അറബ് നേതാക്കളുമായി സംയുക്ത ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനായുള്ള നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന നൽകുന്നതായിരുന്നു ചർച്ചകൾ.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി, സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽ ഥാനി, പാക്കിസ്ഥാൻ കരസേനാ തലവൻ ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരാണ് ഈ നിർണായക സംയുക്ത ഫോൺ ചർച്ചയിൽ പങ്കെടുത്ത മറ്റ് പ്രമുഖ നേതാക്കൾ. പ്രാദേശിക സുരക്ഷ ദൃഢമാക്കുന്നതിനും പ്രതിസന്ധികൾക്ക് സുസ്ഥിര പരിഹാരം കാണുന്നതിനുമായി ഒത്തൊരുമിച്ചുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കാൻ നേതാക്കൾ ചർച്ചയിൽ ധാരണയിലെത്തി.
