ലോകകപ്പ് കാണികൾക്ക് ഹയ്യാ കാർഡ് സംശയങ്ങൾ പരിഹരിക്കാൻ മാളുകളിൽ ഹയ്യാ ബൂത്തുകൾ
ലോകകപ്പ് കാണികൾക്ക് ഹയ്യാ കാർഡ് സംബന്ധിച്ച സംശയങ്ങൾക്ക് ഉത്തരം നൽകാൻ പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. കാണികളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഹയ്യാ ബൂത്തുകൾ ഉത്തരം നൽകും. മാൾ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും സജ്ജീകരിക്കുന്ന ബൂത്തുകളിലാണ് ഹയ്യാ കാർഡ് സംബന്ധിച്ച സേവനങ്ങൾ ലഭ്യമാവുക. മാൾ തുറക്കുന്ന സമയം മുതൽ രാത്രി ഏഴുവരെ ഇരു ബൂത്തുകളും പ്രവർത്തിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ ഹയ്യാ കാർഡ് നിർബന്ധമാണ്. മെട്രോ, കർവ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവയിലെ യാത്രക്കും ഹയ്യാ കാർഡ് ഉപയോഗിക്കാം. രാജ്യത്തിന് പുറത്തുനിന്നുള്ള കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശന പെർമിറ്റായും ഹയ്യാ കാർഡ് മാറും. ഒരു ഹയ്യാ കാർഡിൽ മൂന്ന് അതിഥികളെ വരെ ഖത്തറിൽ എത്തിക്കാൻ കഴിയുമെന്ന് സുപ്രീം കമ്മിറ്റി അധികൃതർ അറിയിച്ചിരുന്നു.