പ്രതിസന്ധി നേരിടാൻ സമഗ്ര കർമപദ്ധതി ആരംഭിച്ച് ദുബൈ പൊലീസ്
അസ്ഥിര കാലാവസ്ഥമൂലമുണ്ടായ പ്രതിസന്ധി നേരിടാൻ സമഗ്രമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് ദുബൈ പൊലീസ്. പൊതുജന സുരക്ഷക്കായുള്ള ഫീൽഡ് സന്നദ്ധത വർധിപ്പിക്കൽ, സാങ്കേതിക സംവിധാനങ്ങളുടെ വിന്യാസം, ഏകോപനം എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഓപറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി അബ്ദുറഹ്മാൻ ബിൻ ഫാരിസ് പറഞ്ഞു.നഗരത്തിലെ വെള്ളക്കെട്ട്, ഗതാഗത തടസ്സങ്ങൾക്കുള്ള സാധ്യതകൾ എന്നിവ നേരിടാൻ വിവിധ വിഭാഗങ്ങളുടെ സഹകരണം നേരത്തെ ഉറപ്പുവരുത്തിയിരുന്നു.
എമിറേറ്റിലുടനീളം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അവതരിപ്പിക്കുന്നതിനൊപ്പം കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ പ്രവർത്തന സന്നദ്ധ പരമാവധി ഉയർത്തുകയും ചെയ്തു. വെള്ളക്കെട്ടുള്ള തെരുവുകളും ജങ്ഷനുകളും ട്രാക്ക് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ അവതരണം ഇവയിൽ ചിലതാണ്.കൂടാതെ പൊതുജനങ്ങൾക്ക് സുരക്ഷിതമായ റൂട്ടുകൾ കണ്ടെത്താൻ ‘വേസ്’ പോലുള്ള നാവിഗേഷൻ ആപ്പുകളിലേക്ക് തൽസമയ ഡാറ്റകളെ സംയോജിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് നേരിട്ട് സഹായ അഭ്യർഥനകൾ സ്വീകരിക്കുന്നതിനായുള്ള മറ്റൊരു പ്ലാറ്റ്ഫോമും അവതരിപ്പിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കാനും എമർജൻസി ടീമിന്‍റെ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായകമായി. പ്രധാന ഇന്‍റർസെക്ഷനുകളിൽ പട്രോൾ സംഘങ്ങളുടെ വിന്യാസം വർധിപ്പിക്കുകയും വെള്ളംനിറഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ട്രാഫിക് വഴിതിരിച്ചുവിടുകയും ചെയ്തുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സംഭവങ്ങളോട് പ്രതികരിക്കുന്നതിനായി തിരച്ചിൽ, രക്ഷാ പ്രവർത്തന സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ സഹായം തേടാം. അടിയന്തരമല്ലാത്ത കേസുകളിൽ 901 എന്ന കാൾ സെന്‍റർ നമ്പറിലും ബന്ധപ്പെടാമെന്ന് ബ്രിഗേഡിയർ ബിൻ ഫാരിസ് പറഞ്ഞു.
