ഷാർജയിൽ പൊതുസുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ഷാർജ സർക്കാർ മീഡിയ ബ്യൂറോ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബ്യൂറോ നിർദേശിച്ചു. സമാധാനം ഉറപ്പാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.∙കെട്ടിടങ്ങൾക്കുള്ളിൽ ശ്രദ്ധിക്കേണ്ടവ
വീടുകളിലോ ഓഫിസുകളിലോ ഉള്ളവർ ബാൽക്കണി, ജനാലകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി സുരക്ഷിതമായ ഉൾവശത്തേക്ക് മാറണം. കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ശ്രദ്ധിക്കുക. അധികൃതർ ആവശ്യപ്പെട്ടാൽ മാത്രം ലിഫ്റ്റ് ഒഴിവാക്കി പടികൾ ഉപയോഗിക്കുക. ഗ്ലാസ് ഭിത്തികളിൽ നിന്നും ജനാലകളിൽ നിന്നും അകന്നുനിൽക്കുക. സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നത് വരെ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരുക.
∙പുറത്തുള്ളവർക്കുള്ള നിർദേശങ്ങൾ
പുറത്തുള്ളവർ എത്രയും വേഗം സുരക്ഷിതമായ ഏറ്റവും അടുത്ത കെട്ടിടത്തിലേക്ക് മാറുക, വാഹനമോടിക്കുന്നവർ പരിഭ്രാന്തരാകാതെ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് വാഹനം മാറ്റി പാർക്ക് ചെയ്ത് അഭയം തേടുക.
∙വ്യാജപ്രചാരണങ്ങൾ പാടില്ല
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളോ വിഡിയോകളോ ശബ്ദസന്ദേശങ്ങളോ പങ്കുവയ്ക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സംഭവസ്ഥലങ്ങളിൽ നിന്ന് ഫോട്ടോകളോ വിഡിയോകളോ എടുത്ത് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത് കർശനമായി ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 999 എന്ന നമ്പറിൽ ബന്ധപ്പെടാം. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ സേനയുമായി പൂർണമായി സഹകരിക്കണമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തുടർച്ചയായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
