ഗൾഫ് യാത്രികർക്ക് ആശ്വാസം; കേരളത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ, ഇന്ന് 42 സർവീസുകൾ
ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ വർധനവും നിലവിലെ അസ്ഥിരമായ സാഹചര്യങ്ങളും പരിഗണിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇന്ന് (മാർച്ച് 21, ശനി) വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 42 സർവീസുകളാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് നടത്തുന്നത്. ഇതിൽ പതിവ് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്ക് മാത്രമായി 26 പ്രത്യേക (Ad-hoc) വിമാനങ്ങളും ഉൾപ്പെടുന്നു.
കേരളത്തിലെ പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് ഇന്നത്തെ ക്രമീകരണം. ഒമാനിലെ മസ്കത്തിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തും. കൂടാതെ യുഎഇയിലെ വിവിധ നഗരങ്ങളിലേക്കുള്ള പ്രത്യേക വിമാനങ്ങളിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് ആകെ 26 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുക. എന്നാൽ അൽ ഐൻ സെക്ടറിലേക്ക് ഇന്ന് വിമാനങ്ങളുണ്ടാകില്ല.
സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 16 സർവീസുകൾ നടക്കും. അതേസമയം റിയാദ്, ദമ്മാം, സലാല, കുവൈത്ത്, ദോഹ, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സെക്ടറുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ (Re-booking) അല്ലെങ്കിൽ തുക പൂർണ്ണമായും തിരികെ വാങ്ങാനോ (Full Refund) സൗകര്യമുണ്ട്. യാത്രക്കാർക്ക് എയർ ഇന്ത്യ വെബ്സൈറ്റ് വഴിയോ വാട്സാപ്പ് അസിസ്റ്റന്റ് ആയ ‘ടിയ’ (+91 63600 12345) വഴിയോ പുതിയ വിവരങ്ങൾ അറിയാൻ സാധിക്കും.
