സൗദി അറേബ്യയിലെ അബഹയിലും ഖമീസ് മുശൈത്തിലും നൽകിയ അപായ മുന്നറിയിപ്പ് പിൻവലിച്ചു
സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ നൽകിയ അടിയന്തര അപായ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ച സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് അപകടസാധ്യത ഒഴിവായതായി അധികൃതർ വ്യക്തമാക്കിയത്.
സൗദി നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി രാവിലെയാണ് ജനങ്ങൾക്ക് ജാഗ്രതാ സന്ദേശം ലഭിച്ചത്. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. അപകടമേഖലകളിലോ പരിസരങ്ങളിലോ ആവശ്യമില്ലാതെ ജനങ്ങൾ തടിച്ചുകൂടാൻ പാടില്ലെന്നും അടിയന്തര സാഹചര്യങ്ങളുടെ വീഡിയോ പകർത്തുന്നതും ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
എന്തെങ്കിലും അപകട സാഹചര്യങ്ങളുണ്ടായാൽ ഉടനടി 998 എന്ന നമ്പറിൽ സിവിൽ ഡിഫൻസിനെ വിവരമറിയിക്കുക. സുരക്ഷാ ഏജൻസികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരുക എന്നീ നിർദ്ദേശങ്ങളും നൽകിയിരുന്നു. മുന്നറിയിപ്പിന് കാരണമായ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. തന്ത്രപ്രധാന മേഖലകളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.
