ദുബായിൽ വേനലവധിക്കാലത്ത് വാഹനങ്ങൾ ഉപേക്ഷിച്ചിട്ടാൽ കടുത്ത നടപടി; 500 ദിർഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി
വേനലവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ കർശന നിർദ്ദേശം. പൊതുസ്ഥലങ്ങളിലും പാർക്കിങ്ങുകളിലും ദീർഘനാൾ കഴുകാതെയും പരിപാലിക്കാതെയും വാഹനങ്ങൾ ഉപേക്ഷിച്ചിട്ടാൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നഗരത്തിന്റെ ഭംഗിക്കും ശുചിത്വത്തിനും കോട്ടംവരുത്തുന്ന രീതിയിൽ കിടക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ വേനൽക്കാലത്ത് പ്രത്യേക പരിശോധനകൾ ഉണ്ടാകും.
മുന്നറിയിപ്പ് സ്റ്റിക്കർ: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങളിൽ 3 മുതൽ 15 ദിവസം വരെ കാലാവധിയുള്ള നോട്ടീസ് പതിക്കും. ഒപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സന്ദേശവും അയക്കും.
വാഹനം കണ്ടുകെട്ടൽ: തന്നിരിക്കുന്ന സമയപരിധിക്കുള്ളിൽ വാഹനം വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യാത്ത പക്ഷം മുനിസിപ്പാലിറ്റി അത് അൽ അവീറിലെ യാർഡിലേക്ക് മാറ്റും.
അധിക ബാധ്യത: വാഹനം തിരികെ എടുക്കണമെങ്കിൽ 500 ദിർഹം പിഴയ്ക്ക് പുറമെ ടോവിങ് ചാർജും സ്റ്റോറേജ് ഫീസും ഉടമ തന്നെ ഒടുക്കേണ്ടി വരും.
യാത്ര പോകും മുൻപ് ശ്രദ്ധിക്കേണ്ടവ:
തുറസ്സായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, വാഹനം കൃത്യമായി കവർ ചെയ്ത് സൂക്ഷിക്കുക, യാത്രയിലായിരിക്കുമ്പോൾ വാഹനം കഴുകി വൃത്തിയാക്കാൻ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഏൽപ്പിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. നഗരശുചിത്വം പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
