2024 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഒരാഴ്ചയ്ക്കുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചത് 200 മില്യൺ ഡോളർ

2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചത് 200 മില്യൺ ഡോളർ(ഏകദേശം 15,000,000,000രൂപ) എന്ന് കണക്കുകൾ. ഇതിന് പുറമെ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വോളന്റിയർ ആകാൻ സന്നദ്ധത വ്യക്തമാക്കി മുന്നോട്ടെത്തിയത് 170000 പേരാണ്. നേരത്തെ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് സംഭാവന തുക ലഭിക്കുന്ന നേട്ടം കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയിലെ കമല ഹാരിസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം റിപബ്ലിക്കൻ പാർട്ടി ഉയർത്തുമ്പോഴാണ് കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്.
കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്നവരിൽ ഏറിയ പങ്കും പുതിയ ആളുകളാണെന്നതാണ് ഡെമോക്രാറ്റിക് പാർട്ടിക് പ്രതീക്ഷ നൽകുന്നത്. കമലാ ഹാരിസിന് വേണ്ടി 170000 പുതിയ വോളന്റിയർമാർ ഇതിനോടകം എത്തിയതായാണ് ക്യാംപെയിൻ മാനേജർ റോബ് ഫ്ലാഹെർതി എക്സിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വാൾ സ്ട്രീറ്റ് ജേർണലിന്‍റെ സർവേ പ്രകാരം ട്രംപിന്‍റെ ലീഡ് ആറ് പേയിന്‍റിൽ നിന്ന് രണ്ടായി കുറഞ്ഞിരുന്നു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സർവേയിലും ഇരുവരും തമ്മിൽ ശക്തമായ പോര് നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.