ട്രംപിനൊരു എതിരാളിയാകുമോ മാര്‍ക്ക് കാര്‍ണി?; ആരാണ് കാനഡയിൽ ട്രൂഡോയുടെ പിന്‍ഗാമി?, അറിയാം
ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ലിബറല്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തെടുത്തതിന് പിന്നാലെയാണ് സാമ്പത്തിക വിദഗ്ധനും മുന്‍ സെന്‍ട്രല്‍ ബാങ്കറുമായ കാര്‍ണി രാജ്യത്തിന്റെയും നേതൃത്വസ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടി തെരഞ്ഞെടുപ്പിൽ എതിരാളി ക്രിസ്റ്റീയ ഫ്രീലൻഡിനെ തോൽപ്പിച്ചാണ് കാര്‍ണിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 86 ശതമാനം വോട്ടുനേടിയായിരുന്നു 59കാരനായ മാർക്ക് കാർണിയുടെ വിജയം.
2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചതിലൂടെ ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കാര്‍ണിയുടെ പ്രശസ്തി വര്‍ധിച്ചു. വടക്കേ അമേരിക്കയിലെയും യുകെയിലെയും സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട് കാര്‍ണിക്ക്. കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും വ്യാപര പങ്കാളിയുമായ യു എസ്, ഡൊണാള്‍ ട്രംപിന്റെ രണ്ടാം വരവില്‍ ശത്രുതാമനോഭാവത്തോടെ നില്‍ക്കുകയാണ്. ഈ സാഹചര്യം തന്നെയാണ് കാര്‍ണിയ്ക്ക് ഏറെ വെല്ലുവിളി ഒരുക്കുന്നതും. കാനഡയുടെ അസിത്വത്തെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് നടത്തിയ ചില പ്രസ്താവനകളുണ്ടായിരുന്നു. കാനഡ യു എസ്സിന്റെ ഏറ്റവും പുതിയ സംസ്ഥാനമായി മാറുന്നതാണ് അവര്‍ക്ക് നല്ലതെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. ഇത് കാനഡയില്‍ ട്രംപിനെതിരായ പ്രതിഷേധം ശക്തമാകാൻ ഒരു കാരണമായി. ഇതിനിടയിലാണ് കടുത്ത ട്രംപ് വിമർശകനായ കാർണി കാനഡയിൽ അധികാരത്തിലെത്തുന്നത്.
അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്ന് മാർക്കി കാർണി വ്യക്തമാക്കിയിട്ടുണ്ട്. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് കാനഡയുമായി യുഎസ് കൈകോർക്കുന്നതുവരെ 'പ്രതികാര നടപടികൾ' തുടരുമെന്നും അദ്ദേഹം പറത്തു. എന്നാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി പറഞ്ഞു. ഒരു പോരാട്ടത്തിനായി നമ്മള്‍ അങ്ങോട്ട് ചെല്ലുന്നില്ലെങ്കിലും, അങ്ങനെയൊന്നു നടന്നാല്‍ നമ്മള്‍ തന്നെ ജയിക്കുമെന്നും കാര്‍ണി അവകാശപ്പെടുന്നുണ്ട്. നിലവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണിയെ കാനഡക്കാര്‍ വിശേഷിപ്പിക്കുന്നതും.
തന്റെ ഒമ്പത് വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചത്. പൊതുസമ്മതി വന്‍തോതില്‍ ഇടിഞ്ഞതോട് കൂടിയായിരുന്നു രാജി. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ ഉടനൊരു തെരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്.
