133 ദിവസത്തെ ലോകയാത്രയ്ക്കിടെ ആശങ്ക; ആഡംബര കപ്പലിൽ നോറോവൈറസ് വ്യാപനം, നൂറിലധികം പേർക്ക് രോഗം
26 രാജ്യങ്ങൾ സന്ദർശിക്കാനായി 133 ദിവസത്തെ ലോകയാത്രയ്ക്ക് തിരിച്ച ആഡംബര കപ്പലായ ഐഡ ദീവ (Aida Diva) പകർച്ചവ്യാധി ഭീഷണിയിൽ. കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോവൈറസ് ബാധിച്ചതായി റിപ്പോർട്ട്. നവംബർ 10-ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്.
യു.എസ്., യു.കെ., ജപ്പാൻ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങളാണ് യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ യാത്ര തുടങ്ങി 20 ദിവസങ്ങൾ പിന്നിട്ടപ്പോൾ, നവംബർ 30-ന് മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദ്യത്തെ നോറോവൈറസ് കേസ് റിപ്പോർട്ട് ചെയ്തത്.
വയറിളക്കവും ഛർദ്ദിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറസ് വ്യാപനം തടയുന്നതിനായി രോഗികൾക്ക് ക്വാറന്റൈൻ, അണുവിമുക്തമാക്കൽ, പരിശോധനകൾ എന്നിവയെല്ലാം അധികൃതർ നടപ്പാക്കിവരികയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ടെന്നും, കപ്പൽ മാർച്ച് 23-ന് ഹാംബർഗിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഡ ദീവ ക്രൂയിസിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
