സിറിയയിൽ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്; നടപ്പിലാക്കിയത് കൂട്ടവധശിക്ഷ

  1. Home
  2. International

സിറിയയിൽ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്; നടപ്പിലാക്കിയത് കൂട്ടവധശിക്ഷ

siriya


 സിറിയയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷർ അൽ അസദിന്റെ അനുയായികളായ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. തീരദേശ ലതാകിയ പ്രവിശ്യയിൽ അഹമ്മദ് അൽ-ഷറയുടെ സൈന്യം 311 അലവൈറ്റ് വിഭാ​ഗക്കാരെ വധിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം 162 വധശിക്ഷകൾ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മുതൽ ഫീൽഡ് എക്സിക്യൂഷനുകളിൽ കുറഞ്ഞത് 300 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) പറഞ്ഞു. 

കഴിഞ്ഞ വർഷം അവസാനം സിറിയൻ വിമതരാൽ പുറത്താക്കപ്പെട്ട ബഷർ അൽ-അസദിന്റെ പിന്തുണക്കാരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ. മുഹമ്മദ് അൽ-ജലാനി അസദിന്റെ ജന്മനാടായ ഖർദാഹയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ലതാകിയയ്ക്ക് പുറമേ, ടാർട്ടസ് ഗവർണറേറ്റിലും വധശിക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണക്കാരെ കൂടാതെ, 93 സുരക്ഷാ ഉദ്യോഗസ്ഥരും 120 അസദ് പിന്തുണയുള്ള വിമതരും കൊല്ലപ്പെട്ടു. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 524 ആയിയെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ സേനയും സർക്കാർ അനുകൂല പോരാളികളും വീടുകളും സ്വത്തുക്കളും കൊള്ളയടിക്കുകയാണെന്ന് യുദ്ധ നിരീക്ഷകൻ ആരോപിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സേനകളാണ് മിക്ക വധശിക്ഷകളും നടപ്പാക്കിയതെന്നും ഇവർ പറയുന്നു. ലതാകിയയിലെ ദേശീയ ആശുപത്രിയെ അസദ് അനുകൂലികൾ ആക്രമിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സന അവകാശപ്പെട്ടു.

സുരക്ഷാ സേന ആളുകളെ വളരെ അടുത്തുനിന്ന് വെടിവച്ചുകൊല്ലുന്നതും കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നാലെ, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സിറിയൻ ഭരണകൂടത്തെ വിമർശിച്ചു. ഭരണം ഏറ്റെടുത്തതിനുശേഷം മിതവാദിയാണെന്ന് സ്വയം വിശേഷിപ്പിച്ച അൽ-ഷറ ഇപ്പോൾ തന്റെ യഥാർത്ഥ നിലപാട് വെളിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.