കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ; 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ ബഹ്‌റൈൻ
രാജ്യത്തെ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണ്ണായക നിയമനിർമ്മാണത്തിനൊരുങ്ങി ബഹ്‌റൈൻ ശൂറ കൗൺസിൽ. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങുന്നത് നിരോധിക്കുന്ന പുതിയ ബിൽ കൗൺസിൽ ചർച്ചയ്‌ക്കെടുക്കും. 2012-ലെ 'കുട്ടികളുടെ നിയമത്തിൽ' (Child Law) പുതിയൊരു അധ്യായം കൂട്ടിച്ചേർത്തുകൊണ്ടാണ് ഈ ഭേദഗതി കൊണ്ടുവരുന്നത്. കുട്ടികൾക്കെതിരായ ഡിജിറ്റൽ ചൂഷണം തടയുക, സ്വകാര്യത സംരക്ഷിക്കുക, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പുതിയ നിർദ്ദേശപ്രകാരം 15 വയസ്സ് തികയാത്ത കുട്ടികൾക്ക് സോഷ്യൽ മീഡിയയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുമതിയുണ്ടാകില്ല. എന്നാൽ 15 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക് കർശനമായ നിയന്ത്രണങ്ങളോടെ അക്കൗണ്ടുകൾ ഉപയോഗിക്കാം. അതേസമയം, പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്ക് ഈ നിരോധനം ബാധകമായിരിക്കില്ല. ഏതെല്ലാം പ്ലാറ്റ്‌ഫോമുകൾ ഈ പരിധിയിൽ വരുമെന്ന് തീരുമാനിക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും. ശൂറ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡോ. ജിഹാദ് അൽ ഫദൽ ഉൾപ്പെടെയുള്ള ഉന്നതതല സംഘമാണ് ഈ ഭേദഗതി സമർപ്പിച്ചത്.
നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് സേവന ദാതാക്കൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി നിശ്ചയിക്കും. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനുള്ള കൃത്യമായ രീതികളും നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികളും ഇതിൽ ഉൾപ്പെടും. വിദേശ രാജ്യങ്ങളിലെ സമാനമായ സുരക്ഷാ നിയമങ്ങൾ കൂടി പരിഗണിച്ചാണ് ബഹ്‌റൈൻ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. വരും ദിവസങ്ങളിൽ ശൂറ കൗൺസിലിൽ ഈ ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും.
