രണ്ട് ബില്യൺ ഡോളർ ചെലവ്; റിയാദിൽ ലണ്ടൻ മാതൃകയിൽ അത്യാധുനിക സ്റ്റേഡിയം ഒരുങ്ങുന്നു
ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ മാതൃകയിൽ സൗദി അറേബ്യ നിർമ്മിക്കുന്ന ദേശീയ അത്‌ലറ്റിക്സ് സ്റ്റേഡിയത്തിനായുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ഏകദേശം രണ്ട് ബില്യൺ ഡോളർ (ഏകദേശം 15,300 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ വമ്പൻ പദ്ധതി ഖിദ്ദിയ സ്പോർട്സ് ഡിസ്ട്രിക്റ്റിന്റെ കീഴിലാണ് യാഥാർത്ഥ്യമാകുന്നത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രമുഖ നിർമ്മാണ കമ്പനികൾ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി രംഗത്തുണ്ട്. ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ ഡിസൈൻ തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ കായിക സമുച്ചയത്തിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.
അത്‌ലറ്റിക്സ് മത്സരങ്ങൾ കൂടാതെ സംഗീത നിശകൾക്കും വലിയ പൊതുപരിപാടികൾക്കും അനുയോജ്യമായ രീതിയിലുള്ള 'ഫ്ലെക്സിബിൾ ഡിസൈൻ' ആണ് സ്റ്റേഡിയത്തിന്റെ പ്രധാന സവിശേഷത. കാണികൾക്ക് മികച്ച ദൃശ്യാനുഭവം നൽകുന്ന സീറ്റിംഗ് ക്രമീകരണവും തിരക്ക് നിയന്ത്രിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും ഇവിടെയുണ്ടാകും.
സ്മാർട്ട് ടിക്കറ്റിംഗ്, റിയൽ-ടൈം അനലിറ്റിക്സ്, ബ്രോഡ്കാസ്റ്റ് റെഡി സൗകര്യങ്ങൾ തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.
