ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല; യൂക്രൈൻ യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം

റഷ്യയെ ശക്തമായി അപലപിക്കാതെ യുക്രെയ്ൻ യുദ്ധത്തിന് യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് സംയുക്ത പ്രഖ്യാപനം നടത്തി ജി20. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാൻ കഴിയില്ല. ഭക്ഷ്യ–ഊർജ സുരക്ഷയെ കരുതി സൈനിക നീക്കം നടത്തരുത്. കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം വർധിക്കാൻ യുക്രെയ്ൻ യുദ്ധം കാരണമായെന്നും സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
‘‘യുഎൻ ചാർട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും, പരമാധികാരത്തിനും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമെതിരായി പ്രദേശിക ഏറ്റെടുക്കൽ നടത്താനുള്ള ഭീഷണിയോ, ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്. എല്ലാ രാജ്യങ്ങളോടും രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ആവശ്യപ്പെടുകയാണ്.’’
‘‘സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച തുടങ്ങിയവ പ്രധാനമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിക്കുകയും, യുക്രെയ്‌നിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും, ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’’ – ജി20 സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി.