ആക്രമണം നിർത്തിവെച്ചതായി ഇറാനും ഇസ്രയേലും; ലെബനനിലെ സൈനിക നടപടി സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായേക്കും
ഒരിടവേളയ്ക്ക് ശേഷം മിഡിൽ ഈസ്റ്റിൽ വീണ്ടും ആശങ്ക വിതച്ച ഇസ്രയേൽ-ഇറാൻ നേർക്കുനേർ സംഘർഷത്തിന് താൽക്കാലിക വിരാമം. ഇസ്രയേലിനെതിരായ മിസൈലാക്രമണങ്ങൾ അവസാനിപ്പിച്ചതായി ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി ഇസ്രയേലും പ്രഖ്യാപിച്ചു.
ഇസ്രയേലിനെതിരായ നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി ഇറാന്റെ ഖത്തം അൽ അൻബിയ ആസ്ഥാനമാണ് അറിയിച്ചത്. എന്നാൽ, ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാൽ മുമ്പത്തേക്കാൾ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആക്രമണം നിർത്തിയെങ്കിലും തെക്കൻ ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇത് മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺ ചർച്ചയ്ക്ക് പിന്നാലെയാണ് ഇസ്രയേൽ ഇറാനുമായുള്ള വെടിനിർത്തലിന് തയ്യാറായത്. ഇരുരാജ്യങ്ങളും ഉടനടി വെടിനിർത്തലിന് തയ്യാറാകണമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ആവശ്യപ്പെട്ടിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ കരാറിലെത്തുന്നതുവരെ ഇറാന് മേലുള്ള ഉപരോധങ്ങൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധത്തിൽനിന്ന് പിൻമാറാത്തതുപോലെതന്നെ ചർച്ചകളിൽനിന്നും രാജ്യം പിൻമാറിയിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കി. ദേശീയ സുരക്ഷയും ജനങ്ങളുടെ സമാധാനവുമാണ് മുൻഗണനയെന്നും, നയതന്ത്രവും പ്രതിരോധവും ഒന്നിച്ച് കൊണ്ടുപോകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാൻ വീണ്ടും ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇസ്രയേൽ ലെബനനിലെ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് കോർ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ഇസ്രയേലും തിരിച്ചടിച്ചതോടെയാണ് മേഖല യുദ്ധഭീതിയിലായത്. നിലവിൽ യുഎസ് ഇടപെടലോടെ താൽക്കാലിക ശാന്തത കൈവന്നിരിക്കുകയാണ്.
