ബഹ്‌റൈനിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു
തങ്ങളുടെ ദക്ഷിണ തീരങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, മേഖലയിലെ യു.എസ് സൈന്യവുമായി ബന്ധമുള്ള കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.എന്നാൽ ആക്രമിച്ച സ്ഥലങ്ങൾ ഇറാൻ വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് പുലർച്ചെ ,ഇറാനിയൻ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.ഇത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈൻ വ്യക്തമാക്കി.
വ്യാഴാഴ്ച പേർഷ്യൻ ഹോർമുസ് കടലിടുക്കിലൂടെ പോയ സിംഗപ്പൂർ പതാകയുള്ള ഒരു ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്നലെ യു.എസ് സെൻട്രൽ കമാൻഡ് ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളെയും റഡാർ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്.ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ ആഴ്ചയാണ് യു.എസും ഇറാനും തമ്മിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്.നാല് മാസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് പുതിയ ആക്രമണങ്ങളോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
