ഇറാന്റെ മിസൈലാക്രമണം: ഇസ്രായേലിൽ അതീവ ജാഗ്രത; സ്കൂളുകൾ അടച്ചു, ആശുപത്രികൾ ഭൂഗർഭ അറകളിലേക്ക് മാറ്റുന്നു
ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ഇസ്രായേൽ സൈന്യം രാജ്യത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
യുദ്ധസാഹചര്യം നേരിടുന്നതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം സുരക്ഷിതമായ ഭൂഗർഭ അറകളിലേക്ക് അടിയന്തരമായി മാറ്റി. ഒപ്പം, ഒത്തുചേരലുകൾക്കും നിയന്ത്രണമുണ്ട്; തുറസ്സായ സ്ഥലങ്ങളിൽ 200 പേരിൽ കൂടുതലും ഹാളുകളിൽ 500 പേരിൽ കൂടുതലും ആളുകൾ കൂടാൻ പാടില്ല. ജനങ്ങൾ വീടുകളിലെ സുരക്ഷിത മുറികളും അഭയകേന്ദ്രങ്ങളും സജ്ജമാക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. ബെൻ ഗുരിയൻ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തുന്ന കാര്യവും അധികൃതരുടെ പരിഗണനയിലാണ്.
ലെബനാനിലെ ഇസ്രായേൽ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാത്രിയാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇതിന് പ്രത്യാക്രമണമായി ഇസ്രായേൽ സൈന്യം ഇറാന്റെ തലസ്ഥാനമായ തെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ വ്യോമ-നാവിക സേനകളുടെ സഹായത്തോടെ ശക്തമായ തിരിച്ചടി തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
