ഇസ്രയേൽ ഹമാസ് യുദ്ധം; ഇതുവരെ കൊല്ലപെട്ടത് 102 യു.എൻ പ്രവര്‍ത്തകർ

ഇസ്രയേൽ ഹമാസ് യുദ്ധമാരംഭിച്ചതിന് പിന്നാലെ ഇതുവരെ കൊല്ലപ്പെട്ടത് ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകരെന്ന് റിപ്പോർട്ട്. യു.എന്‍. എയ്ഡ് ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമമായ സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആക്രമണത്തിൽ ഇത്രയും യു എൻ പ്രവർത്തകർ കൊല്ലപ്പെടുന്നതെന്നാണ് യു.എന്‍. എയ്ഡ് ഏജന്‍സി വ്യക്തമാക്കി. യുദ്ധം ആരംഭിച്ച് ഇതുവരെ 27 യു എൻ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ വടക്കൻ ഗാസയിൽ ഉണ്ടായ ആക്രമണത്തിൽ തങ്ങളുടെ ഒരു പ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടതായി യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയും (യു.എന്‍.ആര്‍.ഡബ്ല്യു.എ.) അറിയിച്ചു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ഗാസയില്‍ മരിച്ച പ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ലോകത്ത് എല്ലായിടത്തുമുള്ള യു.എന്‍. ഓഫീസുകള്‍ക്കുമുന്നിലെ ജീവനക്കാര്‍ പതാക താഴ്ത്തിക്കെട്ടി മൗനം ആചരിച്ചിരുന്നു.