കുവൈത്തിൽ നിന്ന് ഓൺലൈനായി പണമയക്കാൻ ഇനി മൊബൈൽ ഐഡി നിർബന്ധം; നിർദ്ദേശവുമായി സെൻട്രൽ ബാങ്ക്
കുവൈത്തിൽ നിന്ന് ഓൺലൈൻ ആപ്പുകൾ വഴി വിദേശങ്ങളിലേക്ക് പണമയക്കുന്നതിന് കുവൈത്ത് മൊബൈൽ ഐഡി വഴിയുള്ള ഡിജിറ്റൽ പരിശോധന സെൻട്രൽ ബാങ്ക് നിർബന്ധമാക്കി. സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനുമായാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് ഈ പുതിയ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇടപാടുകാരൻ തന്നെയാണ് പണം അയക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഈ ഡിജിറ്റൽ വെരിഫിക്കേഷൻ വഴി സാധിക്കും.
പണമിടപാടുകളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ പുതിയ പരിഷ്‌കാരം സഹായിക്കും. ഓരോ ഇടപാടിലും ഉപഭോക്താവിന്റെ ഐഡന്റിറ്റി ആപ്പ് വഴി പരിശോധിക്കുകയും അത് ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അക്കൗണ്ട് ഉടമ അറിയാതെ നടക്കുന്ന അനധികൃത പണമിടപാടുകളും സാമ്പത്തിക തട്ടിപ്പുകളും ഇല്ലാതാക്കുകയാണ് സെൻട്രൽ ബാങ്കിന്റെ ലക്ഷ്യം. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി (PACI) ചേർന്ന് ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖല കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനികൾ മൊബൈൽ ഐഡി വഴിയുള്ള വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കി കഴിഞ്ഞു. ശേഷിക്കുന്ന സ്ഥാപനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഈ മാറ്റം വരുത്തണം. സിവിൽ ഐഡി കാർഡുകൾ കൈവശം വെക്കാതെ തന്നെ ഡിജിറ്റൽ സാക്ഷ്യപ്പെടുത്തലിലൂടെ ഇടപാടുകൾ നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രവാസികൾക്കും സ്വദേശികൾക്കും സുരക്ഷിതമായ രീതിയിൽ പണമയക്കാൻ പുതിയ സംവിധാനം സഹായകമാകും.
