ഒറ്റ വർഷം കൊണ്ട് എമിറേറ്റ്‌സിലും ഫ്‌ലൈ ദുബായിലും പറന്നത് 50 ലക്ഷത്തിലേറെ പേർ

2024ൽ ദുബായുടെ ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്‌സിലും ഫ്‌ലൈ ദുബായിലും യാത്ര ചെയ്തത് 50 ലക്ഷത്തിലേറെ പേർ. ഇരു എയർലൈനുകളും കൈകോർത്തതോടെ യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 36% വർധനയാണുണ്ടായത്.
പങ്കാളിത്ത സേവനം ഇരു എയർലൈനുകൾക്കും ഗുണകരമായെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ഫ്‌ലൈ ദുബായ് ചെയർമാനുമായ ഷെയ്ഖ് അഹ്‌മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. 'സംയുക്ത സേവനത്തിലൂടെ യാത്രക്കാർക്കു കൂടുതൽ സർവീസുകളും മികച്ച യാത്രാനുഭവവും നൽകാനായി. സേവനം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്'- അദ്ദേഹം സൂചിപ്പിച്ചു.
2017 മുതൽ ഇതുവരെ ഇരു എയർലൈനുകളും ചേർന്ന് 2.2 കോടി പേർക്കു യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. 2017ൽ 29 നഗരങ്ങളിലേക്കായിരുന്നു സംയുക്ത സേവനം. ഇന്നു എമിറേറ്റ്‌സും ഫ്‌ലൈ ദുബായും ചേർന്ന് 100 രാജ്യങ്ങളിലെ 240 സെക്ടറുകളിലേക്കു സർവീസ് നടത്തുന്നുണ്ട്.
എമിറേറ്റ്‌സ് യാത്രക്കാർക്കു ഫ്‌ലൈ ദുബായുടെ 132 സെക്ടറുകളിലെയും ഫ്‌ലൈ ദുബായ് യാത്രക്കാർക്ക് എമിറേറ്റ്‌സിന്റെ 142 സെക്ടറുകളിലെയും സേവനം ഉപയോഗപ്പെടുത്താമെന്നതും ആകർഷണമാണ്.