ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒമാനുമായി ധാരണ; ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ഇറാൻ
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. എന്നാൽ ജലപാത പൂർണ്ണമായി തുറന്നുകൊടുക്കണമെങ്കിൽ മുൻ ധാരണകൾ പ്രകാരമുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ് തയ്യാറാകണമെന്ന് ഇറാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. ധാരണ പ്രകാരം ഇരു രാജ്യങ്ങളുടെയും പരമാധികാരം സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ വാണിജ്യ ഗതാഗതത്തിനായി പ്രത്യേക ഇടനാഴികൾ രൂപീകരിക്കും.
ഇറാനിലേക്ക് വരുന്ന കപ്പലുകളുടെ മേൽനോട്ടം ഇറാനും പുറത്തേക്ക് പോകുന്നവയുടെ ചുമതല ഒമാനും വഹിക്കുന്ന രീതിയിലാണ് സാങ്കേതിക ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. പൂർണ്ണമായ ഗതാഗത പുനഃസ്ഥാപനത്തിന് ഇറാന് മേലുള്ള നാവിക-സാമ്പത്തിക ഉപരോധങ്ങൾ യു.എസ് നീക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
