ഖത്തറിൽ ചിക്കനും ചില പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ വർധിപ്പിച്ചു
ഖത്തറിൽ ചിക്കന്റെയും ചിലയിനം പച്ചക്കറികളുടെയും കസ്റ്റംസ് തീരുവ 15 മുതൽ 18 ശതമാനം വരെ വർധിപ്പിച്ചു. ഗസറ്റിൽ പ്രസിദ്ധീകരിച്ച തിയ്യതി മുതൽ 60 ദിവസത്തിന് ശേഷം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ പിന്തുണ നൽകാനാണ് ഈ തീരുമാനം.
മുറിക്കാത്ത ഫ്രഷ്, ചിൽഡ് ചിക്കൻ, ചിക്കൻ ബ്രസ്റ്റ്, തൈ, വിങ്‌സ് എന്നിവയ്ക്കാണ് 18 ശതമാനം തീരുവ വർധിപ്പിച്ചത്. തക്കാളി, വഴുതന, കൂസ (സുക്കിനി) എന്നീ പച്ചക്കറികൾക്ക് അവയുടെ പ്രാദേശിക ഉൽപ്പാദനം കൂടുതലുള്ള നിർദിഷ്ട മാസങ്ങളിൽ അധികത്തീരുവ ബാധകമാകും. തക്കാളിക്ക് ജനുവരി മുതൽ മെയ് വരെയും, വഴുതനയ്ക്ക് ജനുവരി-ഏപ്രിൽ, നവംബർ-ഡിസംബർ മാസങ്ങളിലുമാണ് തീരുവ. കൂസയ്ക്ക് ജനുവരി-ഏപ്രിൽ, ഒക്ടോബർ-ഡിസംബർ കാലയളവിൽ നിരക്ക് ബാധകമായിരിക്കും.
