ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഇന്ത്യയിലെത്തും
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പുതിൻ ഇന്ത്യ സന്ദർശിക്കാനെത്തുന്നത് എന്നതാണ് പ്രത്യേകത.
2025 ഡിസംബറിൽ നടന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുതിൻ ഇന്ത്യയിലെത്തിയിരുന്നു. പുതിന്റെ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. മെയ് 14, 15 തീയതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണവും പ്രതിരോധ ബന്ധവും കൂടുതൽ ദൃഢമാകുന്നതിന്റെ തെളിവായാണ് പുതിന്റെ സന്ദർശനത്തെ നോക്കി കാണുന്നത്. പുതിന്റെ സന്ദർശന വേളയിൽ ഇന്ത്യയും റഷ്യയും തമ്മിൽ പ്രതിരോധ മേഖലയിലെ കൂടുതൽ സഹകരണത്തെക്കുറിച്ച് ചർച്ചകൾ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബറിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമായും മൂന്ന് വിഷയങ്ങളിലായിരിക്കും ചർച്ചകൾ നടക്കുക. ലോകം നേരിടുന്ന വിവിധ സുരക്ഷാ ഭീഷണികൾ നേരിടാനുള്ള വഴികൾ ആരായുക, ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ലോകത്തെ ഒരു കേന്ദ്രത്തിൽ ഒതുക്കാതെ വിവിധ ശക്തികേന്ദ്രങ്ങളായി നിലനിർത്തുന്ന (Multipolar world order) രീതി ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിലാകും പ്രധാനമായും ചർച്ചകൾ നടക്കുക. ഇറാൻ- യുഎസ് യുദ്ധവും യോഗത്തിൽ ചർച്ചയായേക്കും.
