അമേരിക്ക-ഇറാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; പാകിസ്താന്റെ മധ്യസ്ഥതയ്ക്ക് പ്രശംസ
അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെ പൂർണ്ണമായി സ്വാഗതം ചെയ്ത് സൗദി അറേബ്യ. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുന്ന നിർണ്ണായക നീക്കമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നടത്തിയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് സൗദിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
ഈ സമാധാന കരാറിലെത്തുന്നതിനായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ജനറൽ ആസിം മുനീറും നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ സൗദി അറേബ്യ പ്രത്യേകം പ്രശംസിച്ചു. മേഖലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരത പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സങ്ങളില്ലാതെ പുനരാരംഭിക്കേണ്ടത് ആഗോള സാമ്പത്തിക രംഗത്തിന് അത്യാവശ്യമാണെന്ന് സൗദി ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും സുസ്ഥിരമായ സമാധാനത്തിന് എല്ലാ കക്ഷികളും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ ഈ പുതിയ മാറ്റം ആഗോള വിപണിയിലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
