സൗദി മസാം പദ്ധതി; യമനിൽ ഒരാഴ്ചയ്ക്കിടെ നീക്കം ചെയ്തത് 2,108 സ്ഫോടകവസ്തുക്കൾ
സൗദി അറേബ്യ നടപ്പിലാക്കി വരുന്ന 'മസാം' (Masam) പദ്ധതിയുടെ ഭാഗമായി യമനിലെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2,108 സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തു. മആരിബ്, ഏദൻ, ജൗഫ്, ഷബ്‌വ, തൈസ്, ഹൊദൈദ തുടങ്ങി പത്തോളം പ്രവിശ്യകളിൽ നിന്നാണ് മൈനുകൾ കണ്ടെത്തി നിർവീര്യമാക്കിയത്. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൃഷിയിടങ്ങളും പാർപ്പിട മേഖലകളും ഭീഷണിമുക്തമാക്കുന്നതിനുമാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.
2018-ൽ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 5,44,187 സ്ഫോടകവസ്തുക്കൾ സംഘം വിജയകരമായി നീക്കം ചെയ്തിട്ടുണ്ട്. കേവലം മൈനുകൾ നീക്കം ചെയ്യുന്നതിൽ ഒതുങ്ങാതെ, യമനിലെ പ്രാദേശിക എഞ്ചിനീയർമാർക്ക് സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും നിർവീര്യമാക്കുന്നതിലും മസാം പദ്ധതിയിലൂടെ വിദഗ്ദ്ധ പരിശീലനം നൽകിവരുന്നു. കൂടാതെ, സ്ഫോടനങ്ങളിൽ പരിക്കേറ്റ പൗരന്മാർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസ സഹായങ്ങളും പദ്ധതി ഉറപ്പാക്കുന്നുണ്ട്.
