1000 മീറ്റർ ഉയരത്തിലുള്ള ജിദ്ദ ടവറിന്റെ നിർമ്മാണം പുനരാരംഭിച്ചു; ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും

1000 മീറ്റർ ഉയരത്തിലുള്ള ജിദ്ദ ടവറിന്റെ(കിങ്‍ഡം ടവർ) നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി). കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാൽ നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രധാന ടവർ അടക്കമുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്.
നഗരവികസനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നിസ് കോർട്ട് തുടങ്ങി നിരവധി സൗകര്യങ്ങളും ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇവുടെ സജ്ജമാകും. ആഡംബര ഹോട്ടൽ, ഓഫിസ്, താമസം എന്നിവ ജിദ്ദ ടവറിന് സവിശേഷതകൾ ഏറെയുണ്ടാകും.
2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം തുടങ്ങിയ ടവറിന്റെ നിർമ്മാണം 2019ൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമാണം പിന്നീട് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. നിലവിൽ നിർമാണം പുനരാരംഭിച്ചെങ്കിലും ഇത് എപ്പോൾ തീരുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.,