65കാരനെ വലിച്ചുകൊണ്ടുപോയി വന്‍ മത്സ്യം; അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു

  1. Home
  2. International

65കാരനെ വലിച്ചുകൊണ്ടുപോയി വന്‍ മത്സ്യം; അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു

cost guard


മത്സ്യബന്ധനത്തിന് പോയ അറുപത്തിയഞ്ചുകാരനെ വലിയ മത്സ്യം വലിച്ചുകൊണ്ടു പോയെന്ന വിവരത്തേത്തുടര്‍ന്നുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഹവായിലെ ഹോനാനൌ തീരത്ത് നിന്നാണ് ഞായറാഴ്ച രാവിലെയാണ് 65കാരനെ രാണാതായത്. ട്യൂണ ഇനത്തിലുള്ള അഹി മത്സ്യത്തെ പിടിക്കുന്നതിനിടയിലാണ് ഇയാളെ കാണാതായത്. കോസ്റ്റ് ഗാര്‍ഡും ഹവായിലെ അഗ്നിരക്ഷാ സേനയും സംയുക്തമായാണ് മാര്‍ക്ക് നിറ്റില്‍ എന്ന 65കാരന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. സുഹൃത്തിനൊപ്പം ബോട്ടില്‍ ഹോനാനൌവ്വിലാണ് ഇയാളെ ഒടുവില്‍ കണ്ടത്. വലിയ മത്സ്യമാണ് എന്ന് പറഞ്ഞ് ചൂണ്ട്യ്ക്ക് അടുത്തേക്ക് പോയ മാര്‍ക്കിനെ ചൂണ്ടയോടെ മത്സ്യം വലിച്ചുകൊണ്ടുപോയെന്നാണ് സുഹൃത്ത് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

അഞ്ച് അടി ഉയരമുള്ള മാര്‍ക്കിന് 80 കിലോയോളം ഭാരമുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. ഞായറാഴ്ച മുതല്‍ മാര്‍ക്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. ഉടനെ തിരച്ചില്‍ നിര്‍ത്തില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയോടെ തിരച്ചിലിന് ഹെലികോപ്ടര്‍ അടക്കമുള്ള സംഘമെത്തിയെങ്കിലും കടലില്‍ മാര്‍ക്കിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കടലില്‍ 515മൈലോളം ദൂരത്തില്‍ 65 മണിക്കൂറോളമായി ഇരുപതിലേറെ തവണ തെരച്ചില്‍ നടന്നതായി കോസ്റ്റ് ഗാര്‍ഡ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മത്സ്യത്തെ പിടികൂടുന്നതിനിടയില്‍ സമാനമായ അപകടങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുള്ളതായാണ് മുങ്ങല്‍ വിദഗ്ധരടക്കം വിശദമാക്കുന്നത്. ക്യാപ്റ്റന്‍ കുക്ക് എന്ന ബോട്ടിലാണ് മാര്‍ക്കും സുഹൃത്തും മീന്‍ പിടിക്കാന്‍ പോയത്.

മാര്‍ക്ക് വെള്ളത്തിലേക്ക് വീഴുന്നത് സുഹൃത്ത് കണ്ടതായാണ് വിവരം. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഇത്. സുഹൃത്തിന് പിന്നാലെ കടലില്‍ ചാടിയെങ്കിലും മാര്‍ക്കിനെ സുഹൃത്തിന് കണ്ടെത്താനാവാതെ വന്നതോടെയാണ് കോസ്റ്റ് ഗാര്‍ഡിനെ സഹാത്തിന് വിളിക്കുന്നത്. അഹി എന്ന് അറിയപ്പെടുന്ന യെല്ലോ ഫിന്‍ ട്യൂണ മത്സ്യമാണ് മാര്‍ക്കിന്‍റെ ചൂണ്ടയില്‍ കൊരുത്തതെന്നാണ് സൂചന. ആറടി വരെ നീളം വയ്ക്കാറുള്ള ഇവ സാധാരണ ഗതിയില്‍ 56 കിലോമുതല്‍ 181 കിലോ വരെ ഭാരം വയ്ക്കാറുണ്ട്. ചൂണ്ടക്കാരെ വലയ്ക്കുന്നതില്‍ ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ളവയാണ് ഇവ. ഇവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ടുള്ള കായിക മത്സരങ്ങളും നടക്കാറുണ്ട്.