ഇന്ത്യക്ക് തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് 100% നികുതി ചുമത്തുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിർണായക ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുള്ള സാമ്പത്തിക സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന 'ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' ബില്ലാണ് പതിനൊന്നിനെതിരെ 86 വോട്ടുകൾക്ക് അംഗീകരിക്കപ്പെട്ടത്.
ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് പുതിയ ബിൽ. ആഗസ്റ്റ് 31-ന് യുഎസ് പ്രതിനിധി സഭ ചേരുമ്പോഴാകും ബിൽ അന്തിമ അംഗീകാരത്തിനായി പരിഗണിക്കുക. നിയമം പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ അത് കഠിനമായി ബാധിക്കും.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തിയാണ് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവിൽ തന്നെ ചില ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ നിലനിൽക്കെയാണ് പുതിയ ഉപരോധ ഭീഷണി.
