സിഡ്‌നി ബോണ്ടി ബീച്ചിൽ ജൂത ഉത്സവത്തിനിടെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു

  1. Home
  2. International

സിഡ്‌നി ബോണ്ടി ബീച്ചിൽ ജൂത ഉത്സവത്തിനിടെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു

sydney


ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ ജൂത ഉത്സവമായ ഹനുക്ക ആഘോഷങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറയുന്നു.

ഓസ്ട്രേലിയൻ സമയം രാത്രി 7.47-നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17) സംഭവം നടന്നത്. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഹനുക്ക ഉത്സവത്തിൻ്റെ ആദ്യ ദിവസമായതിനാൽ നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തുകൂടിയിരുന്നു. കുട്ടികളെയും പ്രായമായവരെയും വകവെക്കാതെയാണ് തോക്കുധാരികൾ വെടിയുതിർത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ സിഡ്‌നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.

വെടിയേറ്റവരിൽ 11 പേർ സന്ദർശകരും ഒരാൾ വെടിവെച്ചയാളുമാണെന്ന് സംശയിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. സംഘത്തിലെ രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. പരിക്കേറ്റ 12 പേരെക്കുറിച്ച് ഓസ്‌ട്രേലിയൻ മാധ്യമം എബിസിയും റിപ്പോർട്ട് ചെയ്തു.

ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. "ജീവൻ രക്ഷിക്കാൻ പോലീസും അടിയന്തര സേവനങ്ങളും പ്രദേശത്തുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.