പാകിസ്താനിൽ അർധസൈനിക ആസ്ഥാനത്ത് ചാവേർ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പാകിസ്താനിലെ കെയ്ബർ പഖ്തുൻഖ്വ പ്രവിശ്യയിലെ പെഷവാറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
അർധസൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് ആദ്യത്തെ ചാവേർ ആക്രമണം നടത്തിയത്. മറ്റൊരാൾ കോമ്പൗണ്ടിനുള്ളിലാണ് പൊട്ടിത്തെറിച്ചത്.
സൈന്യവും പൊലീസും ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുനിന്ന് പലവട്ടം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനവാസ മേഖലിലാണ് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം. ഇതിന് സമീപത്ത് തന്നെയാണ് സൈനിക കന്റോൺമെൻറും സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കടക്കാനുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.
ഈവർഷമാദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിൻ് ആസ്ഥാനത്ത് നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിന് ബലൂചിസ്ഥാൻ നാഷണൽ പാർട്ടി അനുകൂലികളുടെ റാലിയിലും ചാവേർ ആക്രമണം നടന്നിരുന്നു. 11 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
