ആഫ്രിക്കയ്ക്ക് യഥാർത്ഥ വലുപ്പം; പുതിയ ലോക ഭൂപടത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി
നൂറ്റാണ്ടുകളായി പിന്തുടർന്നുപോരുന്ന പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോക ഭൂപടം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ (UN). ആഫ്രിക്കൻ യൂണിയനുവേണ്ടി ടോഗോ അവതരിപ്പിച്ച 'കറക്ട് ദി മാപ്പ്' പ്രമേയം ഫ്രാൻസും യു.കെയും ഇന്ത്യയും ഉൾപ്പെടെ 164 രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ ജനറൽ അസംബ്ലി പാസാക്കി. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്.
2018-ലെ 'ഈക്വൽ എർത്ത്' (Equal Earth) രൂപകല്പനയെ അടിസ്ഥാനമാക്കിയാണ് പുതിയ ഭൂപടം നിലവിൽ വരുന്നത്. ഇതോടെ 1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്റർ തയ്യാറാക്കിയ 16-ാം നൂറ്റാണ്ടിലെ 'മെർക്കേറ്റർ പ്രൊജക്ഷൻ' മാപ്പ് ഔദ്യോഗികമായി പിൻവലിക്കപ്പെട്ടു. പഴയ മെർക്കേറ്റർ ഭൂപടത്തിൽ ആഫ്രിക്കയും ഗ്രീൻലാൻഡും ഒരേ വലിപ്പത്തിലാണ് കാണിച്ചിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുതാണ്.
മെർക്കേറ്റർ ഭൂപടം ആഫ്രിക്കയ്ക്ക് വിദ്യാഭ്യാസപരവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ ഭൂപടം ക്ലാസ് റൂം പാഠ്യപദ്ധതികളിലും ഡിജിറ്റൽ സാങ്കേതികവിദ്യകളിലും ഉൾപ്പെടുത്തുന്നതോടെ ആഫ്രിക്കൻ വൻകര കൂടുതൽ വലുതായും യൂറോപ്പും വടക്കേ അമേരിക്കയും യഥാർത്ഥ അനുപാതത്തിൽ ചെറുതായും കാണപ്പെടും.
