യുവതിയെ കൊന്ന് ഹൃദയം മുറിച്ചെടുത്ത് കിഴങ്ങ് ചേർത്ത് കറിവച്ചു; 44 കാരന് ജീവപര്യന്തം

  1. Home
  2. International

യുവതിയെ കൊന്ന് ഹൃദയം മുറിച്ചെടുത്ത് കിഴങ്ങ് ചേർത്ത് കറിവച്ചു; 44 കാരന് ജീവപര്യന്തം

kill


ബന്ധുവിനെയും നാലുവയസുകാരിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നാൽപ്പത്തിനാലുകാരന് ജീവപര്യന്തം. ഓക്‌ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. 2021ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആൻഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേർത്തു പാകം ചെയ്തു കഴിച്ചു.

കറിവച്ചത് ബന്ധു ലിയോൺ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും നല്‍കാൻ ശ്രമിച്ചെന്നും ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്സിനെയും വകവരുത്തിയെന്നുമാണ് കുറ്റം. മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ 2017ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് കൊലപാതകം നടത്തിയത്.

ഒരുകാലത്തും ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്റേതെന്നും പുറംലോകം കാണാന്‍ ലോറന്‍സ് അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. ഭര്‍ത്താവും കൊച്ചുമകളും കണ്‍മുന്നില്‍ ഇല്ലാതായതിന്റെ വേദന ഡെല്‍സിക്ക് മാറിയില്ലെന്നും ഡെല്‍സി അന്നു കൊല്ലപ്പെടാതിരുന്നതു ഭാഗ്യം കൊണ്ടാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ കണ്ട് ആഴ്ചകളോളം തന്റെ ഉറക്കം വരെ നഷ്ടപ്പെട്ടുവെന്നും വിധി പറഞ്ഞ ജഡ്ജി വെളിപ്പെടുത്തി.