ഹോർമുസിൽ യു.എ.ഇ. കപ്പലിനുനേരേ ഇറാൻ ആക്രമണം; കടൽക്കൊള്ളയ്ക്ക് തുല്യമെന്ന് യു.എ.ഇ.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇ.യുടെ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോക്കി’ന്റെ (ADNOC) കപ്പലിനാണ് ആക്രമണമേറ്റത്. ആഗോളതലത്തിലെ തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഇറാൻ-ഒമാൻ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നതിനിടെയാണ് ഈ ആക്രമണം.
സ്വതന്ത്ര സമുദ്രഗതാഗതം ഉറപ്പാക്കുന്ന ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം 2817-ന്റെ വ്യക്തമായ ലംഘനമാണ് ഇറാന്റെ നടപടിയെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. വാണിജ്യക്കപ്പലുകളെ ആക്രമിക്കുന്നതും ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദ്ദത്തിനുള്ള ആയുധമാക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യു.എ.ഇ. തുറന്നടിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം തങ്ങളുടെ 16 കപ്പലുകൾ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടതായി അഡ്‌നോക് വ്യക്തമാക്കി.
