ബഹ്‌റൈനിലെ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; സൈനികർക്ക് പരിക്ക്, മൊറോക്കൻ സ്വദേശി കൊല്ലപ്പെട്ടു
ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകരാക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ആക്രമണത്തിൽ യുഎഇ സായുധസേനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും, യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കും ചില ബഹ്‌റൈൻ സൈനികർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഈ സംഭവം ബഹ്‌റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പ്രദേശത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം അപകടകരമായ നടപടികൾ അംഗീകരിക്കാനാവില്ലെന്നും യുഎഇ ചൂണ്ടിക്കാട്ടി. ബഹ്‌റൈന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച യുഎഇ, കൊല്ലപ്പെട്ട മൊറോക്കൻ സ്വദേശിയുടെ കുടുംബത്തിനും മൊറോക്കോ ജനതയ്ക്കും അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആശംസിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബഹ്‌റൈനുമായി ചേർന്ന് സുരക്ഷാ കാര്യങ്ങളിൽ ശക്തമായ ഏകോപനം തുടരുമെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
