ഇറാൻ-യുഎസ് ചർച്ച അഞ്ച് മണിക്കൂർ വൈകി ആരംഭിച്ചതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്; ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം തുടരും
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾ പാകിസ്ഥാനിൽ ആരംഭിച്ചു. അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചർച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് ഇസ്ലാമാബാദിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഇറാനെ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അധികം വൈകാതെ ഇറാൻ്റെ ഭാവി എന്താണെന്ന് താൻ പറയാം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും, സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ എണ്ണക്കടത്തിനായി തുറന്നു കൊടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കാനുള്ള പദ്ധതികൾ യുഎസ് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ പൂർണ്ണമായും തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്താൻ യുഎസ് പടക്കപ്പലുകൾ സജ്ജമാക്കിയിട്ടുണ്ട്. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണ്, സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഫലപ്രദമായി ഉപയോഗിക്കും എന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കാതിരുന്നാൽ മാത്രമേ ചർച്ചകൾ കൊണ്ട് ഗുണമുണ്ടാകൂ എന്നാണ് ഇറാൻ്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞത്. ലെബനനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ട്.
