ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ, ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടന്നേക്കുമാണ് സൂചന. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും ഇരുപക്ഷവും തമ്മിലുള്ള പുതിയ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഒരു സാധ്യതയും അവസാനിപ്പിച്ചിട്ടില്ലെന്നും ട്രംപ് സൂചിപ്പിച്ചു. പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു.ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
