360 ഡിഗ്രിയിൽ കാഴ്ചകൾ കാണാം; 'സലാല ഐ' ഓഗസ്റ്റ് 15-ന് തുറക്കും
ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് ഒമാനിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ 'സലാല ഐ' (Salalah Eye) ഓഗസ്റ്റ് 15-ന് പ്രവർത്തനമാരംഭിക്കും. അൽ ഹാഫ ബീച്ചിന് അഭിമുഖമായി 55 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സലാലയുടെ മനോഹരമായ തീരപ്രദേശവും പർവതനിരകളും ഖരീഫ് കാലത്തെ പച്ചപ്പും 360 ഡിഗ്രിയിൽ കണ്ടസ്വദിക്കാൻ ഇത് സന്ദർശകർക്ക് അവസരമൊരുക്കും.
പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത, അടച്ചുറപ്പുള്ള 30 ക്യാബിനുകളാണ് സലാല ഐയിലുള്ളത്. ഒരു ക്യാബിനിൽ ആറുപേർക്ക് ഒരേസമയം യാത്ര ചെയ്യാം. 8 മുതൽ 12 മിനിറ്റ് വരെയാണ് ഒരു റൈഡിന്റെ ദൈർഘ്യം. ന്യൂ ഹാഫ സൂഖിന് സമീപമുള്ള പദ്ധതി പ്രദേശം ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാർ മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് സജ്ജമാക്കിയിരിക്കുന്നത്.
7 ഒമാനി റിയാലാണ് സ്റ്റാൻഡേർഡ് ടിക്കറ്റ് നിരക്ക്. ആറുപേർക്കുള്ള ഫാമിലി ക്യാബിന് 28 റിയാലും, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രൊമോഷണൽ ഓഫറായി 5 റിയാലിനും ടിക്കറ്റുകൾ ലഭ്യമാകും. ഖരീഫ് സീസണിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സലാല ഐ പ്രവർത്തിക്കും. ഖരീഫ് ആഘോഷങ്ങൾ കൊടുമുടിയിലുള്ള സമയത്ത് പ്രവർത്തനമാരംഭിക്കുന്നത് വഴി വലിയ രീതിയിലുള്ള വിനോദസഞ്ചാരികളുടെ പ്രവാഹമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
