ഡിസീസ് എക്സ്; കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മറ്റൊരു മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന മുന്നറിയിപ്പ് നൽകി ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം. കൊവിഡ് ആഗോള അടിയന്തരാവാസ്ഥയ്ക്ക് ശേഷം പുതിയൊരു മഹാമാരി കൂടി വരുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. ഡിസീസ് എക്‌സ് കൊവിഡിനേക്കാൾ മാരകമായിരിക്കും എന്നാണ് വിലയിരുത്തൽ.
2017 ലായിരുന്നു ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന ഒരു പട്ടിക പുറത്തിറക്കിയത്. ഇതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവയെല്ലാം ഉണ്ടായിരുന്നു. ഈ പട്ടികയിൽ ഏറ്റവും അവസാനമായി ഉൾപ്പെടുത്തിയ അസുഖമാണ് ഡിസീസ് എക്‌സ്. മൃഗങ്ങളിൽ നിന്നാകും ഡിസീസ് എക്‌സ് മനുഷ്യരിലേക്ക് പകരുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇതിനോടൊപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകത്തിന് ആശങ്കയുണ്ട്.