അബൂദബി വാഹനാപകടം: ചികിത്സയിലിരുന്ന 8 വയസുകാരനും മരിച്ചു
അബൂദബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരു കുട്ടികൂടി മരിച്ചു. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ റുക്സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്‌റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അബ്ദുൽ ലത്തീഫും റുക്‌സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. അബൂദബി-ദുബൈ റോഡിൽ ഷഹാമക്കടുത്താണ് അപകടമുണ്ടായത്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.ബുഷ്‌റയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
