പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവം; 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും അധ്യാപകർക്കെതിരേയും കേസ്

  1. Home
  2. Kerala

പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവം; 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും അധ്യാപകർക്കെതിരേയും കേസ്

Police


 

എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്കൂളിലെ പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബിഎന്‍എസ് നിയമ പ്രകാരം സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്. എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്. നായ്ക്കുരുണപ്പൊടി ദേഹത്ത് വീണാലുള്ള അനുഭവം പണ്ടെത്തെ ആൾക്കാർ കേട്ടുള്ള പരിചയമേ ഒള്ളു, ഇപ്പോൾ അത് കണ്ടു. ദുഷ്ടന്മാരോട് പോലും ഈ ക്രൂരത പാടില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധു  പറഞ്ഞത്. ഒരു മാസത്തോളം പള്ളിക്കരയിലെ ഈ പത്താം ക്ലാസുകാരി അനുഭവിക്കുന്ന ദുരിതം കണ്ടാൽ ആരും അത് തന്നെ സാക്ഷ്യം വെക്കും. ശരീരത്ത് ചൊറിച്ചിൽ സഹിക്കാൻ പറ്റാതായപ്പോൾ എന്താണ് ഇതെന്ന് ഞാൻ ചോദിച്ചു. പിന്നീട് വാഷ് റൂമിലേക്ക് ഓടിപ്പോയി. ഇവരോടെല്ലാം ഞാൻ പറഞ്ഞു സഹിക്കാൻ വയ്യ, ടീച്ചറോട് പറയണമെന്ന്. ആരും അറിയിച്ചില്ല. അടുത്ത ദിവസമായപ്പോഴേക്കും കാലുകൾ കൂട്ടി വെക്കാൻ പറ്റാത്ത അവസ്ഥയിലായി താനെന്ന് പെൺകുട്ടി പറയുന്നു.

ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച് ക്ലാസ് മുറിയിൽ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിയെത്തി. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടർന്ന് കുട്ടികൾ പെൺകുട്ടിയോട് പോയി കുളിക്കാൻ പറഞ്ഞു. ചൊറിച്ചിൽ കൂടിയതോടെ പെൺകുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടർന്നു. ചൊറിച്ചിൽ സഹിക്കാതെ പെൺകുട്ടി നിരവധി ആശുപത്രികൾ കയറിയിറങ്ങി. 

ഇതോടെ പെൺകുട്ടിയുടെ മോഡൽ പരീക്ഷയും മുടങ്ങി. ചൊറിഞ്ഞ് ശരീരത്തിൽ മുറിവുവരെ ആയതോടെ പെൺകുട്ടി മാനസികമായും തളർന്നു. ജോലിക്ക് പോകാതെ മകൾക്ക് വീശിക്കൊടുത്തും മാനസിക പിന്തുണകൊടുത്തും താൻ കൂട്ടിരിക്കുകയാണെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.